Monday, March 3, 2008

“ഏറ്റോം സുഖള്ള കാര്യം...”

പതിവു പോലെ ശങ്കുമാഷ്‌ അന്നും സ്കൂളില്‍ എത്തി.


"ഇന്നിനി എന്തൊക്കെ പുകിലാ ഉണ്ടാകുന്നത്‌.. ന്റെ ഗുരുവായൂരപ്പാ..."


എന്നും സ്കൂളില്‍ എത്തിയാല്‍ ഗുരുവായൂരപ്പനെ നല്ലോണം മനസ്സില്‍ ഉള്ളുരുകി വിളിച്ചിട്ടാ തുടക്കം. എന്നിരുന്നാലും ഓരോ വിധത്തിലാ ഓരോ ദിവസവും കൊണ്ടുപോകുന്നെ.


'എങ്ങനേങ്കിലും ഒന്ന് പെന്‍ഷനായി പിരിഞ്ഞാ മത്യാര്‍ന്നു..'സാക്ഷാല്‍ ഗുരുവായൂരപ്പന്‍ പോലും വിചാരിച്ചാല്‍ പറ്റില്ല്യ.. പിന്ന്യാ ഈ ഞാന്‍..ഈ പിള്ളാരെ മേയ്ക്കണതേ..


ഇത്രേം തല തെറിച്ച പിള്ളാരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല., ഹെന്റമ്മോ..


വീടിനടുത്തുള്ള ഈ സ്കൂളിലേയ്ക്ക്‌ സ്ഥലം മാറ്റത്തിന്‌ അപേക്ഷിയ്ക്കുമ്പോഴേ കൂടെയുള്ളവര്‍ ചോദിച്ചതാ.., 'മാഷേ.., വേണോ..?'


കൊറച്ചൊക്കെ ഇവിടുത്തെ വിശേഷങ്ങള്‍ കേട്ടിരുന്നു എങ്കിലും അതൊക്കെ ആളോള്‌ വെറുതെ പൊടിപ്പും തൊങ്ങലും വെച്ച്‌ പറയണതായിരിയ്ക്കും എന്നേ അന്നൊക്കെ തോന്നിയുള്ളു.. എന്തൊക്കെയായാലും പെന്‍ഷനാവുന്ന സമയത്ത്‌ വീടിനടുത്ത്‌ ജോലിയുള്ളത്‌ നല്ലതല്ലേ..


ഇനീപ്പോ പറഞ്ഞട്ടെന്താ കാര്യം..? പോയ ബുദ്ധി ആന പിടിച്ചാ കിട്ട്വോ..?ഒരഞ്ചാറ്‌ നാഴിക ചുറ്റുവട്ടത്തില്‍ ഉള്ള ഒരേയൊരു ഹൈസ്കൂള്‍. ബോധപൂര്‍വം ആനന്ദിച്ചു നടന്നിരുന്ന ഒരു സ്വാമിജിയുടെ പേരിലുള്ളത്‌..


പത്താം ക്ലാസ്‌ പരീക്ഷയ്ക്ക്‌ നൂറുമേനി 'പരാജയം' തുടര്‍ച്ചയായി കൊയ്തുകൊണ്ടിരിയ്ക്കുന്നുവെന്ന അസുലഭ നേട്ടം കൈവരിച്ച ചുരുക്കം ചിലപള്ളിക്കൂടങ്ങളിലൊന്ന്..


'തല തെറിച്ച പിള്ളേര്‍. തല നരച്ച മാഷമ്മാരും..ഞാനടക്കം..


''എസ്‌ എസ്‌ എല്‍ സീ ഫെയില്‍ഡ്‌' എന്ന മുന്തിയ ഡിഗ്രി അന്തസ്സിന്റെ അടയാളമായി നിലനിന്നിരുന്ന കാലം..സ്കൂളില്‍ വന്നിരുന്ന തല തെറിച്ചവന്മാരുടെ ഒരേയൊരാഗ്രഹം എങ്ങനെയെങ്കിലും 'ആ ഒരു ഡിഗ്രി' സമ്പാദിയ്ക്കുക എന്നത്‌ മാത്രമായിരുന്നു. തെറ്റ്‌ പറയരുതല്ലോ, അതിനുവേണ്ടി അവര്‍ കിണഞ്ഞ്‌ 'പരിശ്രമിച്ച്‌' പോന്നിരുന്നു താനും.


പിന്നെ ഒരു കാര്യത്തില്‍ മാത്രം പിള്ളാര്‌ 'ക്ലാസ്സില്‍' ഡീസന്റായിരുന്നു. കെട്ടുപ്രായം കഴിഞ്ഞ്‌ നില്‍ക്കുന്നവരാണെങ്കിലും 'പെണ്‍ വിഷയ'ത്തില്‍ മാത്രം ആണ്‍പിള്ളേര്‍ക്ക്‌ യാതൊരു ഇന്ററെസ്റ്റും ഇല്ലായിരുന്നു. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ എന്താ കാര്യം. ക്ലാസ്സില്‍ മരുന്നിനെങ്കിലും ഒരെണ്ണം ഉണ്ടായിട്ട്‌ വേണ്ടേ..?


ആദ്യ പിര്യേഡ്‌ തന്നെ പത്താം ക്ലാസ്സുകാര്‍ക്കാ.. കറക്ട്‌ നേരത്തിനൊന്നും പോയിട്ട്‌ ഒരു കാര്യോം ല്ല്യ. ആ തല തെറിച്ചോന്മാര്‌, യൂപീ സ്കൂളിന്റെ മുമ്പില്‍ തിണ്ണ നെരങ്ങ്വായിരിയ്ക്കും..


ഹെഡ്‌ മാഷുടെ ലാത്തിചാര്‍ജ്‌ കഴിഞ്ഞിട്ടും, കുറച്ച്‌ നേരം കഴിഞ്ഞാണ്‌ ഒരോരുത്തരുടെ എഴുന്നള്ളത്ത്‌!...


ഇനി ഹാജര്‍ വിളിച്ച്‌ ബുദ്ധിമുട്ടണ്ട.. ഓരോരുത്തരായി വരുന്ന മുറയ്ക്ക്‌ ഹാജര്‍ രേഖപ്പെടുത്തി.. ഇരുപത്‌ മിനിട്ട്‌ അങ്ങനെ പോയികിട്ടി.. ആശ്വാസം..


എങ്ങനെ തുടങ്ങും.. എന്ത്‌ തുടങ്ങും..? വിഷയം മലയാളമാണ്‌.


ആലോചിച്ച്‌ നില്‍ക്കുന്നതിനിടയില്‍ പതിനഞ്ച്‌ പേരുടെയും ഒച്ച ഒരുമിച്ച്‌ വന്ന് കാതടച്ചു. അധികവും കേട്ടത്‌ 'അവളെന്ന്യാ നോക്ക്യേ... അല്ല, എന്ന്യാ..' എന്ന പതിവു വാഗ്വാദങ്ങളായിരുന്നു..ശവങ്ങള്‌..!


ഓട്ട വീണ പനമ്പിനിടയിലൂടെ ഹെഡ്‌മാഷുടെ കഷണ്ടിത്തല ഭാഗീരധിടീച്ചറുടെ ക്ലാസ്സിനടുത്ത്‌ കണ്ടപ്പോഴാണ്‌ പരിസരബോധം ഉണ്ടായത്‌..ഇനി ഇങ്ങോട്ടാവും ഉണ്ടക്കണ്ണന്റെ അടുത്ത വരവ്‌.. അതിനു മുമ്പ്‌ ഈ മുടിഞ്ഞവന്മാരെ ഒന്ന് ഒതുക്കണം..


വിഷയം ആശാന്റെ 'കരുണ..' പിള്ളാര്‍ക്ക്‌ കൊറച്ചെങ്കിലും താല്‍പര്യം ഉണ്ടാകാതിരിയ്ക്കാനിടയില്ല..!


മാഷ്‌ തടിച്ച ചൂരലെടുത്ത്‌ മേശമേലടിച്ച്‌ പിള്ളാരുടെ ശ്രദ്ധ തന്നിലേയ്ക്കാകര്‍ഷിയ്ക്കാന്‍ ശ്രമിച്ചു.. ഒപ്പം ഇന്നലെ ചൊല്ലിക്കൊടുത്ത വരികള്‍ ഒന്നുകൂടി റിവൈസ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിനായി കണ്ഠശുദ്ധി വരുത്തി..


എവടെ.. ഒരാള്‌ പോലും തല തിരിച്ച്‌ നോക്കണ്ടെ...? തല തിരിഞ്ഞവന്മാര്‌..!ഇനീപ്പെന്താ ചെയ്യ്യാ..ഗുരുവായൂരപ്പാ..


ഉടനെതന്നെ തലയില്‍ ഒരു അമിട്ട്‌ പൊട്ടി.. 'ഡും.......'(ഭഗവാന്‍ തോന്നിച്ചതാവും..!)


എന്നാ പിന്നെ ഇന്നതന്ന്യാവട്ടെ..


'കുട്ടികളെ.. ഇന്നു പഠനം ഇല്ല.. ഞാന്‍ ഒരു ചെറിയ തമാശ പറയാം..' മാഷുടെ സ്വല്‍പം കൊഞ്ഞപ്പുള്ള ശബ്ദം പുറത്ത്‌ വന്നു..


'ഇനി അങ്ങനെ തന്ന്യല്ലേ പൊറത്ത്‌ വന്നത്‌..? ആവോ.. ഉദ്ധേശിച്ചത്‌ അതു തന്ന്യാ..'


പഠനം ഇല്ല എന്ന് കേട്ടതും പയ്യന്മാരുടെ മുഖത്തെല്ലാം ഒരു വെളിച്ചം.. കരമീശയില്‍ ഒന്നമര്‍ത്തി തടവി എല്ല്ലാവരും ശങ്കുമാഷെ സാകൂതം നോക്കി..


'തമാശ ഇല്ലെങ്കിലും വേണ്ട.. ഈ കെളവന്റെ വധം സഹിയ്ക്കേണ്ടല്ലോ..' പിള്ളാര്‍ക്കെല്ലാം നല്ല ഇന്ററെസ്റ്റ്‌..


ക്ലാസ്‌ പെട്ടെന്നു തന്നെ നിശ്ശബ്ദമായി..'ഗുരുവായൂരപ്പാ.. ന്റെ വിളി കേട്ടു..' മാഷ്‌ മനസ്സില്‍ ഭഗവാനോട്‌ നന്ദി പറഞ്ഞു.. ഉണ്ടക്കണ്ണന്‍ തിരിച്ച്‌ പോകുന്നത്‌ പനമ്പിനിടയിലൂടെ ഒളികണ്ണാല്‍ കണ്ടു..


'ഒരു ശല്യം ഒഴിഞ്ഞു..' മാഷ്‌ മനസ്സില്‍ കരുതി.. ഇനിയും പതിനഞ്ചെണ്ണം ബാക്കി..!


'ഞാന്‍ ഒരു ചെറിയ ചോദ്യം ചോദിയ്ക്കാം.. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയുന്നത്‌ തന്നെ.. അതിന്റെ ഉത്തരം പറഞ്ഞ്‌ കഴിഞ്ഞ്‌ തമാശ..'


മാഷ്‌ പരമാവുധി കൊഞ്ഞപ്പില്ലാതെ പറഞ്ഞു..എല്ലാവരും ചോദ്യം കേള്‍ക്കാന്‍ അക്ഷമരായി ഇരിയ്ക്കുന്നതു കണ്ട മാഷുടെ മനം കുളിര്‍ത്തു..


വൈകാതെ തന്നെ ചോദ്യം വന്നു...


"ജീവിതത്തില്‌, ഏറ്റവും സുഖള്ള കാര്യെന്താ.., ചെയ്യാന്‍..?"

ചെറിയ കൊഞ്ഞപ്പോടെ തന്നെ, മാഷ്‌ ചോദ്യം അവതരിപ്പിച്ചു..


ആശ്വാസം.. 'ഇനിയെല്ലാം അവരായിക്കോളും..'


പിന്നെ കുറച്ച്‌ നേരത്തേയ്ക്ക്‌ ക്ലാസ്സില്‍ പിന്‍ഡ്രോപ്‌ സയ്‌ലെന്‍സ്‌..


ബുദ്ധിജീവികള്‍ പതിനഞ്ചും ഒറ്റക്കായിരുന്നു ചിന്ത.., തുടക്കത്തില്‍..


ഇത്രയും നിസ്സാരമായ ഒരു ചോദ്യത്തിന്‌ ശരിയുത്തരം പറഞ്ഞ്‌ ക്ലാസ്സില്‍ ഷൈന്‍ ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നുവോ ആവോ..


ചിന്തകള്‍ അടുത്തിരിയ്ക്കുന്നവരിലേയ്ക്കും, പിന്നീട്‌ 'ഗ്രൂപ്പ്‌ ഡിസ്കഷനിലേയ്ക്കും' മാറിയപ്പോള്‍, മാഷ്‌ ഇടപെട്ടു.. അതാണല്ലോ അതിന്റെ ഒരു ശരി..!


മതി, ഇനി 'താന്‍' പറയടോ..


മുന്‍ ബെഞ്ചില്‍ തന്നെ ഇരിയ്ക്കുന്ന തടിയന്‍ ഹംസയെ ചൂണ്ടി മാഷ്‌ ഉത്തരവിട്ടു...( കാര്യം പിള്ളാരൊക്കെ ആണെങ്കിലും വിളിയിലൊക്കെ ഒരു ബഹുമാനം വരുത്താറുണ്ട്‌ മാഷ്‌. കുരുത്തം കെട്ടോര്‌.. എങ്ങാനും കൈ വെച്ചാല്‍...!)


വലിയ പെരുന്നളിന്‌ മാത്രം 'ഉമ്മ' ഉണ്ടാക്കാറുള്ള പത്തിരീം കോഴ്യെറച്ചീം സ്വപ്നം കണ്ടുകൊണ്ടിരുന്ന തടിയന്‍ ഹംസ ചാടിയെഴുന്നേറ്റ്‌, അവനറിയാവുന്നത്‌ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചു..


"അത്‌ പിന്നെ ഉമ്മാന്റെ പത്തിരി, കോയ്യെറച്കി കൂട്ടി ബയറ്‌ മുട്ടെ കയിക്കണത്‌.."


ഫസ്റ്റ്‌ ബെഞ്ചില്‍ ഇരുന്നിട്ടെന്താ കാര്യം..? ഹംസ പരീക്ഷയില്‍ മാര്‍ക്കിന്റെ കാര്യത്തില്‍ എന്നും ലാസ്റ്റാ..'


ഇത്തവണയെങ്കിലും ഞാനായിരിയ്ക്കും ഫസ്റ്റ്‌' എന്ന (അന്ധ)വിശ്വാസം അവന്റെ മുഖത്ത്‌ പ്രതിഫലിച്ചു.. ആ ഒരു വിശ്വാസത്തോടെ, റിസള്‍ട്ടറിയാന്‍ അവന്‍ മാഷുടെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ച്‌ നോക്കി..


മാഷ്‌ നിഷേധഭാവത്താല്‍ തല ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നത്‌ കണ്ടു.. 'കണ്ണീ ചോരേല്ല്യാത്ത പഹേന്‍..' ഹംസ പല്ല് ഞെരിച്ചു..


അതിനു ശേഷം എല്ലാവരില്‍ നിന്നും പല പല അഭിപ്രായങ്ങള്‍ വന്നുകൊണ്ടേയിരുന്നു.. അവരവരുടെ കപ്പാസിറ്റി അനുസരിച്ച്‌....


'ഒറങ്ങണത്‌..'
'സിനിമയ്ക്ക്‌ പോണത്‌..'
'എറച്ചീം പൊറോട്ടേം അടിയ്ക്കണത്‌..'
'കുമ്പസാരിയ്ക്കണത്‌..'
ബസ്സില്‌ കറങ്ങി നടക്കണത്‌..
'അമ്മേടെ ചാളക്കൂട്ടാന്‍ കൂട്ടി ചോറുണ്ണണത്‌..'
'ഐസ്പ്രൂട്ട്‌ തിന്നണത്‌..'
'ചൂണ്ട ഇട്ട്‌ മീന്‍ പിടിയ്ക്കണത്‌..'
'കൊറെ കാശ്‌ കയ്യില്‌ ഇണ്ടാവണത്‌..'


അങ്ങനെ പോയി തുടക്കത്തില്‍..


മാഷ്‌ ഇതിനെല്ലാം മുമ്പത്തെ പോലെ തല ഇരു വശത്തേയ്ക്കും ആട്ടുന്നത്‌ കണ്ട ശിഷ്യന്മാര്‍ക്ക്‌ വാശിയായി..


'എന്നാ പിന്നെ അറ്റ കൈ പ്രയോഗിച്ച്‌ കളയാം..'തല തെറിച്ചവന്മാര്‍ ഒരുറച്ച തീരുമാനത്തിലെത്തി..


പിന്നെ കുറച്ച്‌ കടന്ന ചിന്തകളായിരുന്നു..എന്നാലും ചിലതെല്ലാം നാലാളോട്‌ പറയാന്‍ കൊള്ളാവുന്നത്‌ തന്നെ.. അതിങ്ങനെ..
'കള്ള്‌ കുടിയ്ക്കണത്‌..'
'ചാരായം അടിയ്ക്കണത്‌..'
'കള്ളും ചാരായോം കൂട്ടി അടിയ്ക്കണത്‌..'
'കഞ്ചാവ്‌ അടിയ്ക്കുന്നത്‌..'
'കള്ള്‌ കുടിച്ച്‌ കഞ്ചാവ്‌ അടിയ്ക്കുന്നത്‌..'

ഈ പിള്ളാര്‌ ഇത്ര്യേ ഉള്ളൂ എന്ന ആശ്ചര്യത്തോടെ മാഷ്‌ ഇതെല്ലാം കേട്ട്‌ തല ഇരു വശത്തേയ്ക്കും ആട്ടിക്കൊണ്ടിരുന്നു..

ദേ വരുന്നു.. അവസാനത്തെ.. അതും തനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനില്‍ നിന്നും.. അവസാനം ഉത്തരം പറഞ്ഞ്‌ കേമനാവാം എന്ന ആ മുടിഞ്ഞവന്റെ ഉത്തരം ഇങ്ങനെ..

" കല്യാണം കഴിയ്ക്കണത്‌.."

അതു പറയുമ്പോള്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുന്ന സൗദാമിനിയുടെ 'ശരീര ശാസ്ത്രം അവന്‍ മനസ്സിലേയ്ക്കാവാഹിച്ചിരുന്നു എന്നു മാഷ്ക്ക്‌ മനസ്സിലായി..വൃത്തി കെട്ടവന്‍.. എന്നിട്ടവന്റെ ആ കൊന്ത്രമ്പല്ല് കാട്ടീള്ള ചിരി കാണുമ്പോഴാ..

'ഞങ്ങളെല്ലാം ഇതു തന്നെ പറയണമെന്ന് കരുതീരുന്നതാ.. എന്നാലും..' എന്ന മട്ടില്‍ ഒരു മുഖഭാവം ബാക്കി പതിനാല്‌ മര്‍ക്കടവദനങ്ങളിലും ഓടിക്കളിയ്ക്കുന്നുണ്ടായിരുന്നു..

എന്നാല്‍ അതിനും, മഷുടെ തല നിഷേധാര്‍ത്തത്തില്‍ രണ്ട്‌ വശത്തേയ്ക്കും ചലിയ്ക്കുന്ന കണ്ടതോടെ പിള്ളാര്‍ എല്ലാം ഫ്ലാറ്റ്‌!. ഇനി എന്ത്‌ പറയാന്‍...!!?

അവസാനം എല്ലാവരും തോല്‍വി സമ്മതിച്ചു..

'എന്നാ ഇനി നിങ്ങളന്നെ പറയേന്‍ മാഷേ..'

മാഷുടെ മുഖം സന്തോഷം കൊണ്ട്‌ വെട്ടി തിളങ്ങി. ഒരിയ്ക്കലെങ്കിലും ഇവന്മാരെ ഒന്നു മുട്ട്‌ കുത്തിയ്ക്കാനായല്ലോ..

വേണ്ടതിലധികം സമയം എടുത്ത്‌, മാഷ്‌ പതിയെ മൊഴിഞ്ഞു..

"അത്‌ പിന്നെ..., ഈ മലോം മൂത്രോം.., വിടണ്ട സമയത്തങ്ങ്‌ട്‌ വിട്വാ.. ഏറ്റോം സുഖള്ള കാര്യം.."

ഉത്തരം കേട്ട പതിനഞ്ച്‌ പേരും ഇടിവെട്ടേറ്റതുപോലെ ഇരുന്ന് പോയി..

പിര്യേഡ്‌ അവസാനിച്ച മണി മുഴങ്ങിയതും, ശങ്കുമാഷ്‌ ക്ലാസ്സ്‌ വിട്ടതുമൊന്നും അവരറിഞ്ഞില്ല..