Tuesday, December 23, 2008

ഒരു കുസൃതി ചോദ്യം

ഒന്നര മാസത്തോളമായി തുടരുന്ന ഏകാന്തവാസത്തിന് തിരശ്ശീല വീഴാൻ പോകുന്ന സന്തോഷത്തിൽ, ഇന്നലെ വൈകീട്ട് നാട്ടിൽ പോക്കിന്റെ ചില ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചോദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത്.

പണ്ട് നേവിയിൽ ട്രെയിനിംഗ് സമയത്ത് കേട്ടിട്ടുള്ള ഒരു ചോദ്യമാണ്. ഉത്തരം വളരെ രസകരവും.

അധികം വൈകാതെ തന്നെ, നാട്ടിൽ പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് കൊണ്ടിരിയ്ക്കുന്ന ഒരു ബ്ലോഗർ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചപ്പോൾ ഒരു തമാശയ്ക്ക് ഈ ചോദ്യം ചോദിച്ചു.

“Which is the Biggest Ship in Indian Navy?"

ഉത്തരം കേട്ട് ഞാൻ ഒന്ന് ഞെട്ടി. “വിക്ടോറിയ ആണോ?“

ഈശ്വരാ.. വിക്ടോറിയ ടെർമിനസ്, വിക്ടോറിയ രാജ്ഞി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ‘ഐ എൻ എസ് വിക്ടോറിയ‘ എന്ന ഒരു കപ്പലിനെകുറിച്ച് കേട്ട്കേൾവി പോലും ഇല്ല!!

രാത്രിയിൽ, ചെന്നൈയിലുള്ള ഒരു ബാല്യകാലസുഹൃത്ത് ഫോണിൽ ഒരു മണിക്കൂറിലധികം നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചപ്പോൾ, “ഒരു ദേശത്തിന്റെ കഥ രണ്ടാം ഭാഗം” എന്ന പേരിൽ ഒരു പുസ്തകം ഉടനെ ഇറക്കാനും മാത്രം ഓർമ്മകൾ മനസ്സിലേയ്ക്ക് വന്നു. എന്തായാലും, തൽക്കാലം ഈ ചോദ്യം ബൂലോ‍കരുമായി ഒന്ന് പങ്ക് വെയ്ക്കാം എന്ന് തോന്നി.

അപ്പോൾ ചോദ്യം ഇതാണ്. “Which is the Biggest Ship in Indian Navy?"

ഉത്തരം ശരിയ്ക്കറിയാവുന്ന വല്ല നേവൽ സുഹൃത്തുക്കളുമുണ്ടെങ്കിൽ ദയവുചെയ്ത് അവസാനം മാത്രം ഉത്തരം പറയുക, കാരണം, രസകരമായ പല ഉത്തരങ്ങളും വരാനിരിയ്ക്കുന്നതല്ലേ..

ഇന്ന് നാട്ടിലേയ്ക്ക് പോകുന്നു. ക്രിസ്മസ് നാട്ടിലായിരിയ്ക്കും. അത് കഴിഞ്ഞ് കാണാം.

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്‌മസ് - നവവത്സര ആശംസകൾ...

Wednesday, April 2, 2008

"മാക്രി ഒലര്‍ത്തീത്..”

യു ഏ ഈ' മീറ്റിന്റെ പുകിലുകളൊക്കെ വായിച്ചറിഞ്ഞ്‌,അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കാപ്പിലാന്റെ കള്ള്ഷാപ്പ്യേ കേറി, മൂത്ത ആനമയക്കി നാലെണ്ണം അടിച്ച്‌ നാലുകാലില്‍ കാപ്പില്‍ പാടവരമ്പിലൂടെ ആടിയാടി വീട്ടിലേയ്ക്ക്‌ മടങ്ങിക്കൊണ്ടിരുന്ന ആ രാത്രി..

'കുറുമാന്‍'ഉം 'ഗീതടീച്ചര്‍'ഉം 'തോന്ന്യാസീ'ം മറ്റും ഷാപ്പ്‌ അടിച്ച്‌ വാരി പോയതായിരുന്നൂന്ന് പറയണ കേട്ടു, എന്നാലും ആനമയക്കീടെ കിക്കിന്‌ യാതൊരു കൊറവും ണ്ടായില്ല്യ..

കാപ്പിലാനെ അതോടെ നമിച്ചു..അങ്ങനെ വരമ്പത്തൊക്കെ എടേലെടേല്‌ 'ഇടി'വാളും 'കൊട്‌'വാളുംവെച്ച്‌, അയ്യപ്പനേം മനസ്സില്‍ വിചാരിച്ച്‌, വേച്ച്‌ വേച്ച്‌ നടന്ന് വരുമ്പോ....പാച്ചൂസും കുഞ്ഞനും, പാമരന്റേം നിരക്ഷരന്റേം പിന്നാലെ പോണ കണ്ടു...

കൊറച്ച് കഴിഞപ്പോ....!

ദാ വരുണൂ ഒരു സാധനം...!!

ഞാന്‍ ഒന്നുകൂടി കണ്ണ്‍ നന്നായി തൊറന്ന് നോക്കി. അടച്ച്‌ പിന്നേം തൊറന്നു..മാഗ്‌ലൈറ്റ്‌ ശരിയ്ക്കും, കെടുത്താണ്ട്‌ അടിച്ച്‌ നോക്കി..

തോട്ടുവരമ്പില്‌ കണ്ണും മിഴിച്ച്‌ എന്നെ തന്നെ നോക്കി ഇരിയ്ക്കുണൂ...

"ഒരു 'പെരിയ' പച്ചത്തവള..!!"

ടോര്‍ച്ച്‌ കെടുത്താതെ തന്നെ പതുക്കെ മുന്നോട്ടാഞ്ഞ്‌ തവളയുടെ കഴുത്തില്‍ പിടി മുറുക്കി..പാടവരമ്പത്തെ 'കൈതമുള്ള്‌' അപ്പോ എന്റെ കഴുത്തിലും ചെറുതായൊന്ന് ഉടക്കി..

ഹെന്റമ്മേ.. ഒരു മുക്കാല്‍ കിലോയ്ക്ക്‌ മേലെ തൂക്കം വരും..! ചാക്കൊന്നും തല്‍ക്കാലം കയ്യിലില്ലാഞ്ഞോണ്ട്‌, ഉടുത്തിരുന്ന ലുങ്കി ഊരി അവനെ അതിന്റെ ഉള്ളില്‍ ‘ഭദ്ര‘മായി കെട്ടി പൊതിഞ്ഞു. (അടീല്‌ തമിഴ്‌ സ്റ്റെയില്‍ 'കള്‍സം' ണ്ടായിരുന്നോണ്ട്‌ വീട്ടിലേയ്ക്കുള്ള ബാക്കി ദൂരം ഒരു വിധം ‘മനോജ്‌ ‘ചെയ്തു.., ച്ഛേ.. മാനേജ് ചെയ്തു). എന്തായാലും 'സണ്‍ ഡേ' സ്പെഷ്യല്‍ അവന്‍ തന്നെ എന്ന് മനസ്സില്‍ അടിവരേട്ട്‌ കുറിച്ചിട്വേം ചെയ്തു..

വീട്ടിലേയ്ക്ക്‌ കേറിയതേ, 'തറവാട്ട്‌'മുറ്റത്തുള്ള ഒരു 'മഷിത്തണ്ട്‌'ഉം പറിച്ച് വലത്തെ കയ്യില്‍ പിടിച്ചും കൊണ്ടായിരുന്നു..

"മോനെ.. അപ്പൂ...." (മോളാണെങ്കിലും 'മോനേ'ന്നാ .., അഥവാ.. 'മേന്നേ'ന്നാ വിളിച്ച്‌ പഴക്കം..!)

അവള്‌ 'വിശാലമായി മനസ്സ്‌' തുറന്ന് ഒറങ്ങ്വായിരുന്നൂന്ന് പിന്നീട്‌ മനസ്സിലായി..

പിറ്റേന്ന് കാലത്ത്‌ ലുങ്കിയില്‍ ബന്ധനസ്ഥനായിരുന്ന മാക്രീ വിലാപം കേട്ടാണ്‌ ഉണര്‍ന്നത്‌ തന്നെ.

രാവിലെ തന്നെ തവള നിഗ്രഹത്തിനുള്ള പൊറപ്പാടാണെന്നറിഞ്ഞതും, പെണ്ണുമ്പിള്ള അടുക്കള പൂട്ടി താക്കോല്‌ കയ്യില്‍ തന്ന്, മോളേം കൂട്ടി അമ്പലദര്‍ശനത്തിനുള്ള 'പുറപ്പാട്‌' തുടങ്ങി..

അടിയന്‍, തൊഴുത്‌ മാറി നിന്നു. ദുര്‍ഗ്ഗാ ദേവീ... ശപിയ്ക്കല്ലേ..."

പുറപ്പാട്‌ പഠിയ്ക്കല്‍ എത്തിയതും, അടിയന്‍ അപേക്ഷിച്ചു...

"ട്യേ... എനിയ്ക്കും കൂടി വേണ്ടതൊക്കെ നീ തന്നെ ചോദിച്ചോ അങ്ങോരോട്‌.."

"പിന്നേ, ഇനിയ്ക്കതല്ലേ പണി..? നിങ്ങളീ കാണിയ്ക്കണേന്റെ ശാപം നിങ്ങളന്നെ അനുഭവിച്ചോ.." സ്നേഹമയിയായ ‘ഫാര്യ‘യുടെ ഉത്തരം വെടിക്കെട്ട്‌ പോലെ വന്നു..

വിളിയില്‍ പരമാവധി പ്രേമം ചേര്‍ത്ത്‌ ഞാന്‍ പെണ്ണുമ്പിള്ളോട്‌ കെഞ്ചി..

"മോളെ.., 'പ്രിയേ'.., പ്രേയസീ.., നീയാ തവളെ ഒന്ന് ശരിയാക്ക്‌.., ദര്‍ശനം കഴിഞ്ഞിട്ട്‌ മതി.."

"ഇനിയ്ക്കതൊന്നും അറിയില്ല്യ.. നിങ്ങളോരോന്ന് ഓരോ ദിവസോം കൊണ്ട്വരും.. പിന്നെ അത്‌ ശര്യാക്കാന്‍, വെറുതേ എന്റെ മെക്കട്ട്‌ കേറണ്ട.." പ്രിയേടെ കമന്റ്‌..!!

നീയാ തെക്കേലെ 'ത്രേസ്യാമ്മേം',, വടക്കേലെ 'അല്‍പോന്‍സേം' കണ്ട്‌ പഠിയ്ക്ക്‌.. എന്തേങ്കിലും വായീ കൊള്ളാവുന്ന പോലെ വെയ്ക്കാന്‍ അവരെ കണ്ട്‌ പഠിയ്ക്കണം..

"നിങ്ങള്‌ കൊറേ വെച്ചും കണ്ടും ഒക്കെ പഠിച്ചതല്ലേ , എന്നാ അവളുമാരോട്‌ പോയി ചോയ്ച്ച്‌, അവര്‌ പറയണപോലെ വെയ്ക്ക്‌.."ഭാര്യ നിമിഷാര്‍ദ്ധത്തില്‍ കൊടുങ്ങല്ലൂരിലെത്തി, ദേവീസ്തുതി തുടങ്ങി....!

എന്റമ്മായിയമ്മേ....എന്നാപിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട്‌ തന്നെ കാര്യം..

ഞാന്‍ തോര്‍ത്ത്‌മുണ്ടും തലേല്‍ കെട്ടി, മ്മടെ 'നളേട്ടനെ' നല്ലോണം മനസ്സില്‍ ധ്യാനിച്ച്‌, വലതുകാല്‍ വെച്ച്‌ 'അഭിഷേകായി' അടുക്കളേ കേറി..

ആദ്യം തന്നെ മാക്രിയ്ക്ക്‌ 'ഹലാല്‍' മോക്ഷം നല്‍കി...

പിന്നെ ഒരര മണിക്കൂര്‍ നേരം പൊരിഞ്ഞ പണ്യായിരുന്നു.

അവസാനം പാത്രത്തില്‍ നല്ല രസികന്‍ തവള ഒലര്‍ത്തീത്‌ റെഡി....

ആര്‍ക്കെങ്കിലും പരീക്ഷിയ്ക്കണെങ്കി...., (തല)വിധി താഴെ പറയും പോലെ. എന്താ... നോക്ക്ണ്ടാ...?

സംഘടിപ്പിയ്ക്കണ്ട സാനങ്ങള്‌.....

തവളെറച്ചി - അര കിലോ

(ഇത്‌ കിട്ടാനും കഴിയ്ക്കാനും പ്രയാസമുള്ളവര്‍ക്ക്‌, ഞണ്ടെറച്ചിയോ, കോഴ്യെറച്ചിയോ,,വെജിറ്ററേനിയന്‍സിന്‌ വേണമെങ്കില്‍ കോഴിമുട്ടയോ പകരമായി ഉപയോഗിയ്ക്കാം. ഞാന്‍ പറയാന്‌ള്ളത്‌ പറഞ്ഞു.. ഇന്യൊക്കെ നിങ്ങടെ ഇഷ്ടം...)

സബോള - രണ്ടെണ്ണം (നല്ല കിരുകിരുപ്പായി കൊത്തിയരിഞ്ഞത്‌)

തക്കാളി - ഒരൊന്നൊന്നര എണ്ണം

ഇഞ്ചി -ഒരിഞ്ച്‌ നീളത്തില്‍ (സ്കെയില്‍ വെച്ച്‌ അളക്കണം, അത്‌ ചെയ്തില്ലെങ്കി സംഭവം കൊളമാകും, പറഞ്ഞേക്കാം..)

പച്ച മുളക്‌ -രണ്ട്‌ (നെടുകെയും കുറുകെയും പിളര്‍ന്നത്‌.)

വെളുത്തുള്ളി -ഒരല്ലിയാമ്പല്‍

മുളക്‌ പൊടി -ഒരു കുഞ്ഞിപ്പിടി

മഞ്ഞള്‍ പൊടി - മഞ്ഞക്കളര്‍ ആവശ്യമുള്ളത്രയും

മല്ലി പൊടി -ഒരര പിടി

ഉപ്പ്‌ -വേണെങ്കി മാത്രം..

കടുക്‌ -കൊറച്ച്‌

ഉലുവ വറുത്ത്‌ പൊടിച്ചത്‌ -അതും കൊറച്ച്‌

വെളിച്ചെണ്ണ - തീരെ കൊറച്ച്‌ ( കൊളുപ്പ്... കൊളുപ്പ്...)

കൊടമ്പുളി - രണ്ടല്ലിയാമ്പല്

‍തേങ്ങപ്പാല്‍ - ഒരു പ്ലാസ്റ്റിക്‌ കപ്പ്‌ മുയോന്‍ (ഒരൊന്നര പെഗ്‌ കൊള്ളണ ടൈപ്‌)

ലെവനെ ലെവലാക്കുന്ന വഴി..

ഒരു പെഗ്‌ വെള്ളത്തില്‍ കൊടമ്പുളീട്ട്‌ അഞ്ച്‌ മിനിറ്റ്‌ നേരം അതിനെ വെറുതെ ബോറടിയ്ക്കാന്‍ വിടുക..

ചൂടായ ചീഞ്ചട്ടീല്‌ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിയ്ക്ക്യ. ..അതില്യ്ക്ക്‌ പൊട്യായി അരിഞ്ഞ സബോള ചേര്‍ത്ത്‌ വഴറ്റുക. ഒന്നു വാടുമ്പോ, അരിഞ്ഞ്‌ വെച്ച ഇഞ്ചീം വെളുത്തുള്ളീം പച്ചമൊളകും, കറിവേപ്പിലേം ചേര്‍ത്ത്‌ കൊഴയ്ക്ക്യ...

പിന്നെ, മൊളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി ഒക്കെ ചേര്‍ത്ത്‌ ഒരര മിനിട്ട്‌ എളക്കി അതില്‌ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വേവിയ്ക്ക്യാ...ന്നട്ട്‌..

ഇതില്യ്ക്ക്‌, വെള്ളത്തിലിട്ട്‌ വെച്ച കൊടമ്പുളി(വെള്ളത്തോടെ) ചേര്‍ത്ത്, എറച്ചീം ഉപ്പും ചേര്‍ത്ത്‌ നന്നായി എളയ്ക്കി അഞ്ച്‌ മിനിറ്റ്‌ അടച്ചിട്ട്‌ വേവിയ്ക്ക്യ....അടപ്പ്‌ തൊറന്ന്, വെള്ളം ഒരു വിധങ്ങ്‌ട്‌ വറ്റുമ്പോ, നാള്യേരപ്പാലും ഉലുവപ്പൊടീം ചേര്‍ത്ത്‌ നന്നായി എളയ്ക്കി ഒന്നു ചൂടാവുമ്പോ വാങ്ങിവെച്ച്‌ ചൂടോട്യോ.. തണുത്തേന്‌ ശേഷോ ഉപയോഗിയ്ക്ക്യ..(നന്നായ്യെങ്കി കഴിയ്ക്ക്വാ, അല്ലെങ്കി കാട്ട്യേ കളയ്‌വാ..)

ന്താ ശര്യായോ..???

Thursday, March 27, 2008

“ ഒരു റഷ്യന്‍ വീര്യ കഥ”

കഥാനായകന്‍ കപ്പലിലായിരുന്നു.. കപ്പല്‌ന്ന് വെച്ചാ.., മ്മ്‌ണി ബല്ല്യേ കപ്പല്‌..പടക്കപ്പല്‌..!

പണ്ട്‌ ഡച്ച്‌കാരും അമേരിയ്ക്കാക്കാരും.., പിന്നെ മ്മടെ ശിവാജീ മഹാരാജാവും ഒക്കെ മേച്ച്‌ നടന്നിരുന്നൂന്ന് പറഞ്ഞ്‌ കേട്ടത്‌ പോലത്തെ ഒലയ്ക്ക സാനങ്ങളല്ല..! നല്ല പെട സാനങ്ങള്‌..

ഇബടെ പൊട്ടിച്ചാ അയലോക്കാര്‌ കൂടാണ്ട്‌ അയിന്റപ്രത്തുള്ളോര്‌ വരെ ഞെട്ടണ സൈസ്‌ പടക്കങ്ങളും കൊണ്ട്‌ നടക്കണ സാനം..

ലെനിനേം, ഗര്‍ഭഷേവിനേം പെറ്റ, അതേ വയിറ്റീന്ന് പെറന്ന, അവര്‌ടെ കൂടപ്പെറപ്പ്‌കള്‌..!

അമ്മാതിരി സാധനങ്ങളൊക്കെ, ഒരിയ്ക്കലെങ്കിലും ഒന്ന് കാണണ്ട കാഴ്ച്യന്ന്യാ.. അടക്കി ഒതുക്കി വെയ്ക്കാന്‍ അവരെ കഴിഞ്ഞേ ആരും .!

ഒരിഞ്ച്‌ സ്ഥലം പോലും വെറുതെ കളയാണ്ട്‌ ഓരോന്ന് വെട്‌പ്പായി കുത്തി നെറച്ച്‌ വെച്ചിരിയ്ക്കണ കാണുമ്പോ അസൂയ്യാവും.

മ്മള്‌ ഒറങ്ങുമ്പോ കെടക്കണ പോസ്‌ കൂടി നോക്കീട്ടാ കട്ടില്‌ (അതിനെ അങ്ങനെ വിളിയ്ക്കാമോന്ന് അയാള്‍ക്കിപ്പോഴും നല്ല സംശ്യം..!)വരെ മെനച്ച്‌ വെച്ചിരിയ്ക്കണത്‌..!


ഒറങ്ങാന്‍ നേരത്ത്‌ അവനോന്റെ 'ബങ്ക്‌'ല്‌ ചുരുണ്ടൂടാന്‍ വരുമ്പോ, അവടേണ്ടാവും ഏതെങ്കിലും ശവങ്ങള്‌,..ആരേം കുറ്റം പറഞ്ഞട്ട്‌ ഒരു കാര്യോല്ല്യ.. മുന്നൂറ്‌ പേര്‍ക്ക്‌ കെടന്നൊറങ്ങാന്‍ നൂറ്റിയമ്പതിന്റെ അടുത്ത്‌ മാത്രം വരുന്ന അമ്മാതിരി 'ബങ്ക്‌'(കട്ടിലു) കളേ അവടേള്ളൂ.. വേണങ്കി മതി. എന്നാലും, എല്ലാവരും ഒരേസമയം ഉറങ്ങാറില്ലാത്തോണ്ട്‌ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തങ്ങനെ പോകും.. കെടപ്പി പിഴപ്പല്ലേ..!

കുളി, അതാണ്‌ ഏറ്റവും രസള്ളത്‌. ഒരു നാലേ മൂന്ന് വലിപ്പത്തിലുള്ള ബാത്‌ റൂം.. അതിന്റെടേലും, എടഞ്ഞാ, തലേലും ശരീരത്തിലും നാഴി എണ്ണ ഒഴിയ്ക്കാന്‍ പറ്റ്യേ പരുവത്തിലുള്ള കുഴികള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള തരം വാല്‍ വുകളും ട്രങ്കിങ്ങുകളും..! പിന്നെ 'പുതുജലം' (ഫ്രെഷ്‌ വാട്ടര്‍) പത്ത്‌ മിനിറ്റ്‌ മാത്രമല്ലേ ബാത്‌ റൂമുകളില്‍ ഉണ്ടാവുക.. ഇരുനൂറോളം പേര്‍ക്ക്‌ ഒരേസമയം കുളിയ്ക്കാന്‍ ഇത്തരം അഞ്ചാറ്‌ കുളിമുറികള്‍..! അപ്പോപിന്നെ കുളി രസാവാണ്ട്‌ എങ്ങനെ പോവാനാ..?പലരും സോപ്പൊന്നും കാശ്‌ കൊടുത്ത്‌ വാങ്ങാറില്ല, സോപ്പ്‌ തേച്ച്‌ നിക്കണ മറ്റുള്ളവരടെ എടേല്യ്ക്ക്‌ ഒന്ന് തള്ളിക്കേറാന്‍ ശ്രമിച്ചാ മാത്രം മതി..,സംഗതി ക്ലീന്‍..!

അങ്ങനെ കഷ്ടപെട്ട്‌, ബുദ്ധിമുട്ടി കാര്യൊങ്ങളൊക്കെ ഒരുവിധം നയിച്ചോണ്ട്‌ പോവുമ്പോഴാ ആ 'പെഷല്‍ പ്രോഗ്രാം' വരണെ..!നമ്മടെ തലതൊട്ടപ്പന്റെ മുത്തപ്പന്‌ കപ്പലൊന്ന് കാണണമത്രെ..! വെറുതെ കണ്ടാ പോരാ.., 'വിസിറ്റ'ണമെന്ന്..

പണ്ട്‌ കുടിച്ച മുലപ്പാലില്‍ ബാക്കിയുള്ളതില്‍ കുറച്ച്‌ ചിലവഴിച്ച്‌, കഥാനായകന്‍, പരിവാരസമേധം പണിയാനിറങ്ങി... പരിവാരങ്ങള്‍ക്ക്‌ കഴിവനുസരിച്ചുള്ള പണിയും കൊടുത്ത്‌, സ്വയം പണികളും കഴിച്ച്‌ സന്തോഷവാനായി വാണരുളി.

അങ്ങനെ, അവസാനം ആ ശുഭദിനം വന്നെത്തി.. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ കുയില്‍ നാദം കാതില്‍ വന്നലച്ച്‌ ഉറക്കം കെടുത്തി.. കപ്പലില്‍ കുയിലോ എന്നോര്‍ത്ത്‌ ഞെട്ടണ്ട.. 'ക്വാട്ടര്‍ മാസ്റ്റര്‍' എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന കുയിലുകളെ, സമയോം കാലോം നോക്കാതെ, കുഴലൂതി നാദം കേള്‍പ്പിയ്ക്കാന്‍ പരിശീലിപ്പിയ്ക്കാന്‍ പ്രത്യേകം പരിശീലകരുണ്ട്‌.. അസ്സല്‍ കുയില്‍ പോലും നാണിച്ച്‌, പേടിച്ച്‌ പോകും..

എന്നാലും, അതേത്‌ മുഹൂര്‍ത്തത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്ന സ്ഥിരപരിചയം വെച്ച്‌ ഉറങ്ങാതെ കിടന്ന കാരണം, നേരത്തിന്‌ തന്നെ, കുളിയടക്കമുള്ള എല്ലാം പത്ത്‌ മിനിറ്റില്‍ കുറഞ്ഞ നേരത്തില്‍ അവസാനിപ്പിച്ച്‌ ആരുടെയും കണ്ണില്‍ പെടാതെ, സമയത്തിന്‌ മുമ്പ്‌ തന്നെ സ്വന്തം 'ആക്ഷന്‍ സ്റ്റേഷനി'ലേയ്ക്ക്‌ വലിഞ്ഞ്‌ കയറി..

വളരെ അഡ്വാന്‍സ്ഡ്‌ ആയ ആ റഷ്യന്‍ ഉപകരണം പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ പരിചയമുള്ളവര്‍ നായകന്‌ മുന്‍പേ സ്റ്റേഷനില്‍ ഹാജരായിട്ടുണ്ടായിരുന്നു, എന്നത്തേയും പോലെ..,

പാവങ്ങള്‍.., തലേന്ന് രാത്രിമുതല്‍ ഊണും ഉറക്കവും അവിടെ തന്നെയായിരുന്നിരിയ്ക്കും.. വിഡ്ഡ്യാസുരന്മാരായ മേലാളരുടെ കണ്ണുരുട്ടലും തെറിപറച്ചിലും കേള്‍ക്കണ്ടല്ലോ എന്ന് കരുതിയെടുത്ത സ്വയം തീരുമാനമൊന്നുമാവില്ല., ഇടയിലുള്ള എലനക്കിപട്ടിയുടെ ചിറിനക്കിപട്ടി, നാല്‌ ദിവസമെങ്കിലും മുമ്പേ കൊരച്ച്‌ ഛര്‍ദ്ദിച്ച്‌ കൊടുത്തതായിരിയ്ക്കും..,

അവരേം പറഞ്ഞിട്ട്‌ കാര്യല്ല്യ.. അല്ലെങ്കില്‍, മൂത്തപട്ടി ഛര്‍ദ്ദിയ്ക്കുന്നത്‌ ആ പട്ടിയ്ക്ക്‌ ആഹാരമാക്കേണ്ടി വരും.. പണ്ട്‌ പഠിച്ച ന്യൂക്ലിയര്‍ തിയറിയില്‍ 'ചെയിന്‍ റിയാക്ഷന്‍' എന്ന് പറഞ്ഞത്‌ ഇതിനെയായിരുന്നോ.. എന്റെ സാറന്മാരേ..?!

കാലത്ത്‌ തന്നെ കപ്പല്‍ അതിന്റെ യാത്ര തുടങ്ങി.. യാത്രാന്ന് പറഞ്ഞാല്‍, ഒരൊന്നര യാത്ര.. ഒരു മുപ്പത്‌ മുപ്പത്തിരണ്ട്‌ നോട്ടിയ്ക്കല്‍ മൈല്‍ സ്പീഡ്‌ .., ആ സ്പീഡിലും പൊരിഞ്ഞ ആട്ടം തന്നെ.. ഭരത നാട്യം.., മോഹിനിയാട്ടം.., കഥകളി തുടങ്ങി... ചവിട്ടുനാടകം വരെ..

പറഞ്ഞട്ട്‌ കാര്യല്ല്യ.. നല്ല തുലാമാസം..കാറ്റും കോളും ഇടീം വെട്ടും എല്ലാം മൊറയ്ക്ക്‌ നടക്ക്ണ്ട്‌..!

കൂട്ടത്തില്‍ അകമ്പടിയായി ഒരു മുങ്ങിക്കപ്പലുമുണ്ട്‌. ആ രാക്ഷസിയെ കണ്ട്‌ പിടിയ്ക്കലാണ്‌ നായകന്റേയും കൂട്ടരുടേയും ജോലി !. അതിനായി അവര്‍ കിണഞ്ഞ്‌ പരിശ്രമിച്ചോണ്ടിരുന്നു..

പടത്തില്‌ കണ്ട ഓരോരോ കട്ടകളും കല്ലുകളും രാക്ഷസിയാണെന്ന ധാരണയില്‍ റിപ്പോര്‍ട്ടുകള്‍ ഒഴുകിക്കൊണ്ടിരുന്നു. രാക്ഷസിയെ കണ്ട്‌ പിടിച്ചേ അടങ്ങൂ എന്ന മട്ടില്‍, കപ്പല്‍ ഇടതും വലതും മാറി മാറി വെട്ടി ത്തിരിഞ്ഞ്‌, ഞെരിഞ്ഞമര്‍ന്ന്, ഓതിരം വെട്ടി, അവസാനം 'വെള്ള'ക്കടകന്‍ പുറത്തെടുത്തു..

'ദേ.. കണ്ട്‌ പിടിച്ചേ.., രാക്ഷസിയെ കണ്ട്‌ പിടിച്ചേ...' ഡോല്‍ഫിന്‍, ബിയറിംഗ്‌ റെഡ്‌ സിക്സ്‌ സീറോ..,റേഞ്ച്‌ ടുവല്‍ വ്‌ നോട്സ്‌..!

ഓക്കേ.., കീപ്‌ ട്രാക്കിംഗ്‌...

റോ..ജര്‍ ..

സന്ദേശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..ഈ ബഹളത്തിനിടയില്‍ മുത്തപ്പന്‍ കപ്പലില്‍ എലികോപ്റ്റര്‍ മാര്‍ഗ്ഗം ലാന്റ്‌ ചെയ്ത്‌, പതിവ്‌ ഉപചാരങ്ങളൊക്കെ കഴിഞ്ഞ്‌, നായകന്റെ ആക്ഷന്‍ സ്റ്റേഷനില്‍ പതുക്കെ എഴുന്നള്ളിയെത്തി. അവട്യാണെങ്കി പൊരിഞ്ഞ ബഹളം നടക്ക്വല്ലേ..!

സംഭവങ്ങളുടെ ഏകദേശരൂപം മുത്തപ്പന്‌ എക്സ്‌പ്ലെയിന്‍ ചെയ്ത്‌ കൊടുക്കാന്‍ നായകന്റെ ആപ്പീസര്‍ തയ്യാറായി നില്‍ക്കുകയായിരുന്നു..

"സര്‍, വി ആര്‍ ട്രാക്കിംഗ്‌ ദ സബ്‌മരീന്‍ വിച്‌ ഇസ്‌ നൗ റ്റ്വല്‍ നോട്സ്‌ എവേ.."

"ഓക്കേ.." തീരെ കനം കുറയ്ക്കാതെ മുത്തപ്പന്‍ അരുളി..

"ഗീവ്‌ എഫ്‌ സീ ഐ.." മോളീന്ന്ള്ള ഓര്‍ഡര്‍..

"റോജര്‍.." ഓപ്പറേറ്റര്‍മാര്‍ ഉടനെ എഫ്‌ സീ ഐ ബട്ടണുകള്‍ അമര്‍ത്തി.. ഠക്‌..ഠക്‌..(എന്താ ഒച്ച..! പേടിയ്ക്കണ്ട, രണ്ട്‌ സ്വിച്ചുകള്‍ ഓണാക്കിയതാ..റഷ്യന്‍ അല്ലേ..)

"എന്തായിത്‌..?!" മുത്തപ്പന്‍..( പാവം, അദ്ദേഹം ആദ്യമായിട്ടാ ഒരു റഷ്യന്‍ കപ്പലില്‍ കാല്‌ കുത്തുന്നത്‌..)

"സര്‍, വീ ആര്‍ ഫീഡിംഗ്‌ ദ ടാര്‍ഗറ്റ്‌ ഡീറ്റയില്‍സ്‌ ടു കമ്പ്യൂട്ടര്‍.." ആപ്പീസര്‍ വിനയപൂര്‍വം മൊഴിഞ്ഞു..

"ഓഹോ..? വേറീസ്‌ ഇറ്റ്‌, ദ കമ്പ്യൂട്ടര്‍..?"

"പ്ലീസ്‌ കം സര്‍.." ആപ്പീസര്‍ മുത്തപ്പനെയും പരിവാരങ്ങളെയും കൂട്ടി കമ്പ്യൂട്ടര്‍ റൂമിലേയ്ക്ക്‌ യാത്രയായി.., കൂടെ നായകനും.

രണ്ട്‌ മൂന്ന്, പല തരത്തിലും വലിപ്പത്തിലുമുള്ള കോണിപ്പടികള്‍ കയറിയിറങ്ങി, എല്ലാവരും കമ്പ്യൂട്ടര്‍ റൂമില്‍ ഇടിച്ച്‌ കയറി..

ഒരു ആറ്‌ ആറര അടി ഉയരവും അതിന്‌ തക്ക വണ്ണവുമുള്ള അഞ്ചെട്ട്‌ വലിയ വലിയ പെട്ടികള്‍. അതില്‍ പലതിനും ചില ദ്വാരങ്ങള്‍.. ചിലരെല്ലാം ചില ദ്വാരങ്ങളില്‍ സൈക്കിള്‍ പെഡല്‍ പോലത്തെ ചില വടികള്‍ ഇട്ട്‌ തിരിയ്ക്കുന്നു.. അതിനനുസരിച്ച്‌, പെട്ടികളിലുള്ള ചില ഡയലുകള്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നുമുണ്ട്‌.. മൊത്തത്തില്‍ നെല്ല്കുത്ത്‌ മില്ലില്‍ നില്‍ക്കുന്ന ഒരു പ്രതീതി..!

മുത്തപ്പന്‍ രംഗം മൊത്തമായും ചില്ലറയായും ഒന്ന് നല്ലോണം വിശകലനം ചെയ്തു. എല്ലാം ഓക്കേ.. ന്നാലും, ഇപ്പറഞ്ഞ കമ്പ്യൂട്ടര്‍ മാത്രം അവട്യെങ്ങും മരുന്നിന്‌ പോലും കാണാനില്ല..! അവസാനം ക്ഷമകെട്ട്‌ മുത്തപ്പന്‍ ഗര്‍ജ്ജിച്ചു..

"ബട്‌, വേര്‍ ഈസ്‌ ദ കമ്പ്യൂട്ടര്‍.."

"സര്‍, യൂ ആര്‍ സ്റ്റാന്‍ഡിംഗ്‌ ഇന്‍ ഫ്രണ്ട്‌ ഓഫ്‌ ദാറ്റ്‌.." വളരെയധികം വിനയത്തോടെ ആപ്പീസര്‍ ചൊല്ലിക്കൊടുത്തു.

ഇനിയും ഒന്നുകൂടി ചമ്മാനുള്ള തൊലിക്കട്ടി ലേശം കുറവായിരുന്ന ആ മുത്തപ്പന്‍ 'വിസിറ്റ്‌' അതോടെ മതിയാക്കി, കിട്ടാവുന്ന സ്പീഡില്‍ തിരിച്ച്‌ പോയെന്ന്, ഉച്ചഭക്ഷണത്തിനുള്ള തന്റെ ഊഴവും കാത്ത്‌ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആരോ പറയുന്നത്‌ കഥാനായകന്‍ കേട്ടു.



വാല്‍.: റഷ്യക്കാര്‍ മിലിട്ടറിയില്‍ ഡിജിറ്റല്‍ തന്ത്രങ്ങള്‍ അധികം ഉപയോഗിയ്ക്കാറില്ല. മാത്രവുമല്ല, ഇതൊരു സ്പെഷല്‍ പര്‍പ്പസ്‌ കമ്പ്യൂട്ടര്‍ ആയിരുന്നു. ഫയര്‍ കണ്ട്രോളിന്‌ ഉപയോഗിയ്ക്കുന്ന അനലോഗ്‌ കമ്പ്യൂട്ടര്‍. സാധാരണ കമ്പ്യൂട്ടറിലെ പോലെ മൈക്രോപ്രോസസ്സറൊന്നും അതില്‍ കാണില്ല.., മറിച്ച്‌, ഒരുപാട്‌ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, സൈന്‍ കൊസൈന്‍ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, റിഡക്ഷന്‍ ഗിയറുകള്‍ എന്നിവയൊക്കെയാണ്‌ അതിന്റെ ഉള്ളില്‍.. അതുകൊണ്ടാണ്‌ ആ കോലിട്ടുള്ള തിരിയ്ക്കല്‍..! പിടി കിട്ട്യാ..?

FCI - Fire Control Instructions
1 nautical mile = 2 kmph (approx)